Thursday, August 16, 2012

മോക്ഷം

വാക്കുകള്‍ 
പുഴുക്കുത്തുകളേറ്റ് പിടയുന്നു...!!!
കവിതയിലേക്കുള്ള ദൂരം 
ഇനിയും ഒരു 
കടലോളമുണ്ട്  

നോവുകള്‍ 
അഗ്നിപര്‍വതങ്ങളായ് 
പൊട്ടിയൊലിച്ചു , 
വരികള്‍ 
കല്ലറകളില്‍ 
മോക്ഷവും കാത്തു 
ഇപ്പോഴും.... 

ശ്വാസം നിലച്ച ആത്മാവ് 
പ്രാണവേദനയില്‍
കിതച്ചും  വിയര്‍ത്തും 
കൊഴിച്ചിട്ട 
തൂവലുകളെല്ലാം 
പ്രസവിക്കാത്ത മയില്‍ പീലികളായ്‌
നോട്ടു പുസ്തകങ്ങളില്‍ 
അടയിരിക്കുന്നു..... 

ബാക്കി വച്ച 
നൊമ്പരങ്ങള്‍ 
ഇനിയും വിരിയാത്ത 
നിശഗന്ധികളായ് 
കവിതകളിലെക്കുള്ള 
യാത്രയും കാത്തു,
ഓരോ രാത്രികളിലും 
വിരിയാതെ
വാതിലുകള്‍ക്ക് പുറകില്‍ 
പതുങ്ങി നിന്നു....

കടലോളം ദൂരം 
ബാക്കിയെങ്കിലും , 
ഈ അക്ഷരതെറ്റുകള്‍ കൂടി   
കവിതയായ് ജനിക്കാതെ 
മോക്ഷമില്ലാതലയട്ടെ..... 

Thursday, August 9, 2012

രൂപാന്തരം




തന്റെ മുന്പില്‍ നിന്നും വലിച്ചെറിയപെടുന്ന  മരുന്ന് കവറുകള്‍  പോലെ  താനും ശൂന്യമാക്കപെടുകയാണ് എന്നുറപ്പുണ്ടായിട്ടും അരിച്ചിറങ്ങുന ട്രിപ്സിന്റെ വള്ളികളിലൂടെ തുള്ളികളായ് പടര്‍ന്നു കയറുന്ന ജീവന്റെ അംശങ്ങളില്‍ കൂടി ഇനിയും പ്രതീക്ഷയുടെ എത്രനാള്‍..?


ഉള്ളില്‍ അലയടിച്ച ഈ ചോദ്യത്തിനു മുന്പില്‍ അരവിന്ദനപ്പോള്‍ തന്നില്‍ വേരു പടര്‍ന്നിരിക്കുന്ന നിസ്സംഗത അതിരുകള്‍ ലഘിക്കുന്നു എന്നത് കൌതുകമായ് തോന്നി.....


മരുന്നുകള്‍ സമ്മാനിക്കുന്ന നിര്‍ബന്ധിത ഉറക്കങ്ങളില്‍ താന്‍ എത്രയോ തവണ മരണത്തിനും ജീവിതത്തിനുമിടയിലെ  നൂല്‍പാലങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു , സുന്ദരമായ പ്രകാശ വളയങ്ങളിലൂടെ അനിര്‍വജിനീയമായ ഒരു സുഷുപ്ത ലഹരിയില്‍ ദൂരെയെവിടെക്കോ പറന്നു കൊണ്ടിരിക്കുമ്പോഴെല്ലാം ........


ലക്ഷ്യമെത്തി എന്നുറപ്പായിതുടങ്ങുമ്പോഴെക്കും
 ശരീരത്തില്‍ ആഴ്ന്നിറങ്ങിയ വേദനയുടെ വേരുകള്‍ ജീവനുള്ള ഹൃദയം കഴുകനെ  പോലെ കൊത്തി വലിക്കാന്‍ വീണ്ടും വീണ്ടും ജീവന്റെ തുടിപ്പികളിലേക്ക് തള്ളിയിട്ടു....

മരണം, അതിലേക്കുള്ള യാത്ര സുന്ദരമാണ്....!!


തന്റെ അനുഭവങ്ങളിലെല്ലാം അത് മനോഹരമാണെങ്കിലും ഓരോ തവണയും പ്രത്യാശകളുടെ മാനം കൂടുതല്‍ കറുപ്പിച്ചുകൊണ്ട്‌ മുന്നിലുള്ള മുഖങ്ങളെല്ലാം പതിയെ പതിയെ മാഞ്ഞു നിദ്രകളിലെക്ക് വഴുതി വീഴുമ്പോഴെല്ലാം ഒരു നേര്‍ത്ത പ്രതീക്ഷയുടെ ശകലം മനസ്സില്‍ അവശേഷിക്കുനത്...


" ഒരു ദിവസം , നാളെയും കൂടി ഒന്ന് ഉണര്‍ന്നെങ്കില്‍'' 


എന്തിനാണെന്ന് അറിയില്ല,  മരുന്നുകളോട് പോലും പ്രതികരിക്കാന്‍ മടി കാണിക്കുന്ന ശരീരം   ഭൂമിക്കു ഭാരമാണെങ്കിലും  സ്വപ്നങ്ങളുടെ മഹാമേരു പര്‍വ്വതം തലയില്‍ ചുമക്കുന്ന സ്വാര്‍ത്ഥനായ ഒരു സാധാരണ മനുഷ്യനെ പോലെ ഞാനും ....!!


അത് ഇനിയും അത്ഭുതങ്ങള്‍ ഉണ്ടായേക്കാം എന്നാ തോന്നലുകളുടെ ബാക്കി പത്രമാണെങ്കിലും താനും ഒരു ഭീരുവായ് രൂപാന്തരപെട്ടു എന്ന സത്യം അരവിന്ദനപ്പോള്‍ മനസ്സിലാക്കി.


മാസങ്ങള്‍ക്ക് മുന്പ് തന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വീണ്ടും വീണ്ടും പരിശോധിച്ച് വരാനിരിക്കുന്ന ദുരിതങ്ങളുടെ പരിപൂര്‍ണ്ണമായ വിവരങ്ങള്‍ ശേഖരിച്ച ശേഷം തന്നെ വിളിപ്പിച്ചു  ഡോക്ടര്‍ മുന്‍പിലുള്ള കസേര നീട്ടിയപ്പോഴാണ്‌ ഒരു ഞെട്ടലായ് തന്റെ സ്വപ്നങ്ങളിലേക്ക് പെയ്തിറങ്ങാനുള്ള കാര്‍മേഘങ്ങളെ കുറിച്ചുള്ള ആദ്യ സൂചനകള്‍ മുന്പിലെത്തിയത്...


" അരവിന്ദന്‍ ഇരിക്കൂ..." മുന്പില്‍ ജിന്ജാസയുമായെത്തുന്ന ഏതൊരാളോടും എന്ന പോലെ ഡോക്ടര്‍.
" യെസ് ഡോക്ടര്‍ " ഉള്ളില്‍ പതഞ്ഞു പൊന്തിയ  ആകാംഷകള്‍ മറച്ചു വെച്ച് ....
" ഒറ്റയ്ക്കാണോ ...? "
" ഡോക്ടറും ഒറ്റക്കല്ലേ..? " അനുചിതമായ ഒരു കോമഡി, വേണ്ടിയിരുന്നില്ല...
" എന്‍റെ കൂടെ നഴ്സുമാര്‍ ഉണ്ട് " സാഹചര്യത്തിന്റെ പിരിമുറുക്കം അല്പം കുറയ്ക്കണമെന്ന് ഡോക്ടര്‍ ഉദ്ദേശിച്ചിരിക്കണം, എന്നിട്ട്  തുടര്‍ന്നു..


"വീട്ടില്‍ ആരൊക്കെ ഉണ്ട്..? "
" അച്ചന്‍, അമ്മ, ഒരു സഹോദരി..  അവളുടെ വിവാഹം കഴിഞ്ഞു ഇപ്പോള്‍ ഹസ്ബണ്ടിന്റെ വീട്ടില്‍ "
" ഉം ... അരവിന്ദന്റെ ജോലി ..? "
" ഒരു പ്രൈവറ്റ് ഫെര്‍മില്‍ മാര്‍ക്കറ്റിംഗ്"  ഇത്തരം ചെറിയ കുശലങ്ങളിലും തന്റെ മനസ്സിന്റെ ഭാരം കുറയുന്നതായി അരവിന്ദന് അനുഭവപ്പെട്ടു..


" ബി ഫ്രാങ്ക് , ഞാന്‍ മുഖവുരകളില്ലാതെ കാര്യം പറയാം.   അരവിന്ദന്റെ ലാബ് റിപ്പോര്‍ട്ടുകളില്‍ ചില ചെറിയ സംശയങ്ങള്‍..!!..  ശരീരമല്ലേ ചില വൈറസുകള്‍ക്ക് തോന്നുന്ന ചില കൌതുകങ്ങലായിരിക്കാം.. നമുക്കതിനെ എന്ത്  പേര് വേണമെങ്കിലും വിളിക്കാം  "


ചെറിയ  നിശബ്ധദക്ക് ശേഷം ..


" വേറെ ആരെയെങ്കിലും കൂട്ടി ഒന്ന് വരൂ , അപ്പോഴേക്കും നമുക്ക് വിശദമായി ഒന്ന് കൂടി പരിശോധിക്കാം. ബട്ട് പെട്ടെന്ന് വേണം " ഒരു പാട് പേരുടെ ജീവിതം കൈവെള്ളയില്‍ അടുക്കിപിടിച്ച ഡോക്ടറുടെ ശബ്ദത്തിലെ ഒളിപ്പിച്ചു വച്ച വിറയലുകള്‍ അരവിന്ദന്‍ തിരിച്ചറിഞ്ഞു..


" പ്ലീസ് എന്നോട് തുറന്നു പറയു  , എനിക്കെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്" ആര്ജിചെടുത്ത മുഴുവന്‍ മനസ്സുറപ്പോടും  കൂടി ചെറിയ ഒരു പതറലോടെ  അരവിന്ദന്‍ പറഞ്ഞു തീര്‍ത്തു.


വാക്കുകളിലെ നിശ്ചയം ബോധ്യപെട്ടതുകൊണ്ടോ അതോ ഇനിയെത്ര നാള്‍ കൂടി  തന്നില്‍ നിന്നും ഇതോളിപ്പിക്കാന്‍ കഴിയും എന്ന സത്യം മുന്പിലുള്ളത് കൊണ്ടോ...


 ഡോക്ടര്‍ പറഞ്ഞു തുടങ്ങി,
" ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ് വിധിയുടെ ചില വിക്രിതികള്‍.. ,
അരവിന്ദനറിയാമോ എന്‍റെ മകനെ വിധി തട്ടിയെടുത്തത് അവന്‍ പോലും അറിയാതെയായിരുന്നു . ട്രെയിന്‍ യാത്രക്കിടെ പാലം തകര്‍ന്നു മുങ്ങി താഴ്ന്ന ബോഗികള്‍ക്കുള്ളില്‍ നിസ്സഹായാരായ ഒരുപാട് പേരുടെ കൂടെ അവനും , കുറെ ജീവിതങ്ങളെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയ എനിക്ക് വിധി കരുതി വച്ച സമ്മാനം "


ഡോക്ടര്‍  രണ്ടു മൂന്നു ദീര്‍ഘ ശ്വാസങ്ങള്‍ക്ക് ശേഷം, തന്നെക്കാള്‍ ആത്മസംഘര്‍ഷം  അനുഭവിക്കുന്നു എന്ന് അരവിന്ദന് ഉറപ്പാക്കുന്ന വിധത്തില്‍  സ്പെക്സ് ഊരി ഇറ്റു വീഴാന്‍ ഒരുങ്ങി നിന്ന രണ്ടു കണ്ണുനീര്‍ തുള്ളികള്‍ ഒപ്പിയെടുത്തു...


" എന്‍റെ മരണവും ഉറപ്പിച്ചു കഴിഞ്ഞു അല്ലെ ..?" തന്റെ ചോദ്യം ഡോക്ടറെ ചെറുതായൊന്നു ഞെട്ടിച്ചിരിക്കണം...
" ലുക്ക് അരവിന്ദന്‍ , ഐ മീന്‍....""......."...   ഡോക്ടര്‍ വാക്കുകള്‍ക്കു വേണ്ടി പരതി.

 " യെസ്, എനിക്ക് മനസ്സിലാവുന്നുണ്ട്, ഇനിയെത്ര നാള്‍ കൂടി..? അതെനിക്കറിയണം, എന്‍റെ രോഗം എന്താണെന്നും ..? "


" ഒകെ , ഇതിന്റെ ലക്ഷണങ്ങള്‍ വളരെ സങ്കീര്‍ണമാണ്. ഇത്തരം വൈറസുകള്‍ ശരീരത്തിന്റെ പ്രധിരോധത്തെ പതിയെ നശിപ്പിച്ചു കൊണ്ടിരിക്കും. ചിലപ്പോള്‍ വര്‍ഷങ്ങളോളം ചിലപ്പോള്‍ മാസങ്ങള്‍ , അതുമല്ലെങ്കില്‍   ....." ഡോക്ടര്‍ പറഞ്ഞു നിര്‍ത്തി.


" ഇപ്പോള്‍ വേണമെങ്കില്‍ ഇപ്പോള്‍ അല്ലെ..? " ചോദ്യത്തിനു ഉത്തരം ഡോക്ടറുടെ നിശബ്ദതയായിരുന്നു.


"ഇനിയിപ്പോള്‍ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒന്നും ബാക്കി വെക്കണ്ട അല്ലെ ..? " മറ്റൊന്നും തനിക്കു ചോദിക്കാന്‍ മനസ്സില്‍ ഉണ്ടായിരുന്നില്ലാ... 

" എന്താണ് ഇത്രയും വലിയ ആഗ്രഹങ്ങള്‍..? " ഡോക്ടറുടെ ചോദ്യത്തില്‍ ഒരു കൊച്ചു കുട്ടിയുടെ ജിജ്ഞാസ നിറഞ്ഞിരുന്നു.


" എനിക്ക് ....... ഐ നീഡ്‌ സം പെര്‍ഫെക്റ്റ്‌ സെക്സ് " 

  " നോ........ നെവെര്‍,  യു ആര്‍ നോട്ട് സപ്പോസ് ടു ...." ഒരു ഞെട്ടലായ് ഡോക്ടര്‍ പൊട്ടിത്തെറിച്ചു.

"വൈ ..? "

 " ടു യു ഹാഡ് എനി എക്സ്പീരിയന്‍സസ്..? " ആ ചോദ്യത്തിനു മുന്പില്‍ മനസ്സില്‍ വെള്ളിടികള്‍ മുഴങ്ങി...


 " നോ നെവെര്‍ , ഇല്ല ഞാന്‍ ... അപ്പൊ എനിക്ക് .... എനിക്ക് എയിഡ്സ്..? "  

ഭീതികരമായ വസ്തുതയിലെക്കുള്ള തന്റെ ദൂരം വളരെ കുറഞ്ഞിരിക്കുനതായ് അരവിന്ദന്‍ ഉറപ്പിച്ചു. 


"അന്‍ ഫോര്‍ച്ചുനേട്ടിലി, ഇട്സ് ഫെയ്റ്റ് " അതുവരെയും ഒതുക്കി വച്ചിരുന്ന മനസ്സിന്റെ ഭാരം ഇറക്കി വച്ച ഡോക്ടര്‍ ഒരു ദീര്‍ഘ നിശ്വാസം പുറത്ത് വിട്ടു.... 


വാക്കുകള്‍ക്കു മറുപടിയായ് കരയാന്‍ തോന്നിയില്ല, മനസ്സ് മൂന്നു  വര്‍ഷം പുറകിലേക്ക് പറക്കാന്‍ തുടങ്ങി ..നോര്‍ത്തില്‍  ആയിരുന്നപ്പോള്‍ അവിടത്തെ വൃത്തികെട്ട ലാബുകളില്‍ മരുന്നുകള്‍ക്ക് വേണ്ടി കാത്തിരുന്നതും , ടെസ്റ്റുകളില്‍ മനസ്സില്‍ തികട്ടി വന്ന വേദനകള്‍ നൊമ്പരങ്ങലായ് അവശേഷിച്ചതും..... ഞാനും ഡോക്ടറും തേടിയ ചോദ്യങ്ങളുടെ ഉത്തരങ്ങളായ്‌ മുകളില്‍ വട്ടമിട്ടു പറന്നു.. 


" ലുക്ക് അരവിന്ദന്‍ എന്നില്‍ നിക്ഷിപ്തമായ അധികാരത്തിന്റെ പരിധികള്‍ വച്ച് എനിക്ക് അരവിന്ദനെ സെല്ലിലേക്ക് റഫര്‍ ചെയ്യാം...... ബട്ട്  യു ആര്‍ സൊ യന്ഗ്,  സമൂഹത്തിന്റെ വൃത്തികെട്ട  സദാചാര കോടതികളിലെക്കോ , കമ്മേര്‍സ്യല്‍ ഡോക്യുമെന്റ്രികളുടെ ഇരകളാവാനോ ഞാന്‍ നിങ്ങളെ വിട്ടു കൊടുക്കുന്നില്ല........ അത് മാത്രമായിരിക്കും അരവിന്ദന് എനിക്ക് നല്‍കാനുള്ള ഏറ്റവും  വലിയ  പ്രതീക്ഷ.."


"താങ്ക് യു " ശേഷിക്കുന്ന ദിവസങ്ങള്‍ തളര്‍ന്നു വീഴുന്നതു  വരെ  സ്വതന്ത്രനായ് ജീവിക്കാന്‍ അവസരം നല്‍കിയ ഡോക്ടറിനു ആത്മാര്‍ത്ഥമായ  നന്ദി പറഞ്ഞു...


"ഓക്കേ അരവിന്ദന്‍ , ബി പ്രിപ്പയര്‍... ആള്‍ ദ ബെസ്റ്റ്.. " മുഖത്തെ കാര്‍മേഘങ്ങള്‍ മാഞ്ഞു തുടങ്ങിയ ഡോക്ടര്‍ അടുത്ത രോഗിക്ക് വേണ്ടിയുള്ള ബെല്ലില്‍ കൈകള്‍ അമര്‍ത്തി, ഇനിയുള്ള ആവര്‍ത്തനങ്ങളില്‍ ഇതിനെക്കാള്‍ ഭീകരമായ പലതും നേരിടേണ്ടി വരും എന്ന തോന്നലുകളും ഡോക്ടറെ  തികച്ചും സാധാരണമായ അവസ്ഥകളില്‍ മടക്കി എത്തിച്ചു.


മരണത്തിലേക്കുള്ള തന്റെ യാത്രയില്‍ ആദ്യമായ് ആശംസകളര്‍പ്പിച്ച ഡോക്ടറുടെ വാക്കുകളിലെ കൌതുകമോര്‍ത്തു ഹോസ്പിടലിന്റെ പടികിളറങ്ങി.


പിന്നീട് ആരെയും അറിയിക്കാതെയും ആരും അറിയാതെയും കൊഴിഞ്ഞു വീണ നാളുകള്‍, ഒടുവില്‍ വേനലില്‍ അപ്രതീക്ഷിതമായ് എത്തുന്ന കാര്‍മേഘങ്ങള്‍ പോലെ ദുരിതങ്ങളും വേദനകളും ശരീരത്തില്‍ പെയ്തിറങ്ങാന്‍  തുടങ്ങി. രോഗങ്ങള്‍ ഒന്നൊന്നായ് ശരീരത്തെ പിടിച്ചുലച്ചു , അടച്ചിട്ട മുറികളിലെ ചെറിയ ചിലന്തി വലകളുടെ ചലനം  പോലും ശരീരത്തില്‍  അവശേഷിക്കുന്ന തുടിപ്പുകളെ വീര്‍പ്പു മുട്ടിച്ചു.  ഒഴിവാക്കപെടാനാകാത്ത വിധിയുടെ ഭാഗമായ് ആശുപത്രി കിടക്കയില്‍ ജീവന് വേണ്ടി കഷ്ടപെടുന്ന   അസ്ഥിപന്ജരം മാത്രമായ് താന്‍ രൂപാന്തരപെട്ടു എന്ന സത്യം അരവിന്ദനെ എന്നത്തെയുംപോലെ ഞെട്ടിച്ചു.


പിന്നിട്ട ജീവിതത്തിന്റെ കണക്കുപുസ്തകങ്ങില്‍ ബാധ്യതകളുടെ ഭാരങ്ങളൊന്നും അവശേഷിക്കുന്നില്ലെങ്കിലും ചിലരെങ്കിലും എപ്പോഴും എന്നെ നെഞ്ചോടു ചേര്‍ത്ത് വച്ചിരിക്കുന്നു, അനിവാര്യമായ യാത്രക്കുള്ള ചില വിലങ്ങു തടികള്‍. അതുകൂടി പൊട്ടിച്ചെറിഞ്ഞാല്‍ താന്‍ സ്വതന്ത്രനാണ് പിന്നെ ഉപേക്ഷിക്കപെട്ട ചരടില്ലാത്ത പട്ടം പോലെ തനിക്കു കാറ്റിനനുസരിച്ചു തെന്നി തെന്നി പറക്കാം... തനിക്കൊരിക്കലും അതിനാവില്ലെന്നറിഞ്ഞിട്ടും ഇത്തരം ചിന്തകളില്‍ അരവിന്ദന്റെ മനസ്സില്‍ സ്വപ്നങ്ങളുടെ ആകാശം പൂത്തുലഞ്ഞു നിന്നു... 


കപട സദാചാരം ഭീകരമായ് ജ്വലിച്ചു നിന്ന സമൂഹമെന്ന കടന്നലുകള്‍ കൂട്ടമായ്‌ തന്നെ കല്ലെറിയുന്നു എന്നത് ഉറപ്പാക്കി കൊണ്ട് തന്റെ സന്ദര്‍ശകരുടെ എണ്ണം വിരലുകളിലെക്ക് മടങ്ങിയിരിക്കുന്നു. 


"പാപം ചെയ്യാത്തവര്‍ എന്നെ കല്ലെറിഞ്ഞെങ്കില്‍.....?"


അതിനുള്ള ഉത്തരമെന്നോണം ചുമരില്‍ ജാലകത്തിനടുത്ത് വല കൂട്ടിയ ഒരു എട്ടുകാലി ഇരയുടെ പിടച്ചിലുകള്‍ക്ക്  മേല്‍  ആര്‍ത്തിയുടെ അവസാനത്തെ നൂല്‍ ബന്ധനങ്ങളും ഒട്ടിച്ചു ചേര്‍ത്തു. ശരീരത്തില്‍ അരിച്ചിറങ്ങുന്ന പ്രതീക്ഷയുടെ കണികകളിള്‍ പതിവ് കാഴ്ചകള്‍ മങ്ങി വരണ്ടു കൊണ്ടിരിക്കെ അതിര് കടന്ന ആവേശത്തോടെ ആരോടെന്നിലാതേ അരവിന്ദന്റെ മനസ്സ് മന്തിച്ചു കൊണ്ടിരുന്നു.... 


" ഒരിക്കല്‍ കൂടി , ഒരു തവണ കൂടി....... " 





Thursday, July 26, 2012

അപ്പൂപ്പന്‍ താടികള്‍

 പൊടിപിടിച്ച ഈ ഫയല്‍ കൂമ്പാരങ്ങള്‍ക്കിടയില്‍ താന്‍  ഏതു  നിമിഷവും തന്റെ സ്വപ്നങ്ങളുടെ ജീര്‍ണ്ണതയിലെ  മരവിച്ച അസ്ഥികൂടങ്ങളെ പോലെ സ്വയം സൃഷ്ടിക്കുന്ന  കുഴിമാടങ്ങളില്‍ അലിഞ്ഞില്ലതാകും എന്ന തോന്നലില്‍ അരവിന്ദന്റെ മനസ്സ് വല്ലാതെ പിടഞ്ഞു.


വര്‍ഷങ്ങളായി  മുന്‍പില്‍ അടിഞ്ഞു കൂടി കിടക്കുന്ന ഈ ബാധ്യതകളുടെ പര്‍വതങ്ങളില്‍ യാന്ത്രികമായ്‌ ചലിക്കുന്ന ഒരു  പാവ മാത്രമാണ് താനെന്നു സ്വയം വിശ്വസിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴും ചിലപ്പോഴെങ്കിലും  സ്വപ്നങ്ങളുടെ വേലിയേറ്റങ്ങളില്‍ അസ്ഥികൂടങ്ങള്‍ക്ക് ചിറകു മുളക്കുകയും അവ രക്ത പുഷ്പങ്ങള്‍ക്ക് മുകളില്‍ വട്ടമിട്ടു പറക്കുകയും ചെയ്യുക എന്നത് ആശ്വാസമാണ് എന്നാ തോന്നലില്‍  പഴകിയ കണ്ണട ഫ്രെയിമുകള്‍ക്കുള്ളില്‍ അരവിന്ദന്റെ കൃഷ്ണ മണികള്‍ ചെറുതായൊന്നു തിളങ്ങി. അയാളുടെ മനസ്സിലപ്പോള്‍ പ്രതീക്ഷകളുടെ  ഒരു കൊച്ചു  മേഘ ശകലം മഴയായ് പെയ്തിറങ്ങി ഒരു നിമിഷം അരവിന്ദന്‍ അറിയാതെ തന്നെ കണ്ണുകള്‍ പാതി മറഞ്ഞു നിന്നു .


താന്‍ ഒരിക്കലും ഈ ജോലിക്ക് വേണ്ടി ജനിച്ചവനല്ല മറിച്ച് മഹത്തായ മറ്റെന്തോ തന്നിലൂടെ പൂര്‍ത്തികരിക്കാനുണ്ട് എന്നാ തീവ്രമായ ഓര്‍മപ്പെടുത്തല്‍  മറ്റെല്ലാവേരെയും പോലെ അരവിന്ദനെയും വെട്ടയാടുന്നുന്ടെങ്കിലും  , തന്റെ വിരസമായ ആവര്‍ത്തനങ്ങളില്‍ ഒഴിവാക്കപ്പെടാനാകാത്ത  ഈ ഓഫീസ് മുറിയുടെ ശ്മശാന മൂകതയില്‍ താന്‍ നെയ്തു കൂട്ടിയ  പ്രതീക്ഷകളുടെ ചിലന്തി  വലകളില്‍ ശ്വാസം മുട്ടുന്ന കൊച്ചു സ്വപ്നങ്ങളുടെ നോമ്പരങ്ങലുമായ് പൊരുത്തപ്പെടാന്‍ തനിക്കു കഴിയുന്നു എന്നത് തന്നെ മറ്റുള്ളവരില്‍ നിന്നും വിത്യസ്തനാക്കുന്നു എന്ന് അരവിന്ദന്‍  അടിയുറച്ചു വിശ്വസിച്ചു . പൂരിപ്പിച്ചു  തയ്യാറാക്കി വച്ചിരിക്കുന്ന അപേക്ഷകളുടെ കൂമ്പാരങ്ങള്‍ തന്റെ പ്രതീക്ഷയുടെ തകര്‍ന്ന ചില്ല് കൂടാരങ്ങള്‍ മാത്രമാണ് എന്നുറപ്പാണെങ്കിലും , ഒരിക്കല്‍ പോലും അവയില്‍ ഒന്ന് പോലും അയക്കാന്‍ കഴിഞ്ഞിലാ എന്ന സത്യത്തില്‍ അരവിന്ദന്‍ അപ്പോള്‍ ചെറുതായൊന്നു ഞെരങ്ങി.... 

വീട് എന്നത് തന്റെ ഭ്രാന്തുകളില്‍ തനിക്കഭയം തേടാന്‍ ഒരിടം , അതിലുപരി എന്താണ് എന്ന ചോദ്യം പല ആവര്‍ത്തി മനസ്സിനോട് ചോദിച്ചിട്ടും  അത് ഉത്തരം കണ്ടെത്താനകാത്ത ഒരു പ്രഹേളിക മാത്രമാണെന്നത് തിരിച്ചറിഞ്ഞത് ഒരു തരത്തില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഇത്തരം ചിന്തകളുടെ മറ്റൊരു ആവര്‍ത്തനം മാത്രമാണതെന്ന്‍അരവിന്ദന് ബോധ്യമുണ്ടായിരുന്നു.


ജീവിതത്തിലോരിക്കലെങ്കിലും തനിക്കും വീടിനുമിടയിലെ അപരിജതത്വം സാങ്കല്‍പ്പികം മാത്രമാണെന്ന് വിശ്വസിക്കാന്‍ പാകത്തില്‍ താന്‍ ഒന്നും ചെയ്തിട്ടില്ല  എന്ന സത്യം മുന്നിലൂടെ പറന്നുയര്‍ന്ന ഒരു അമ്പലപ്രാവിന്റെ ചിറകടികള്‍ക്കൊപ്പം ചിന്തയുടെ ബോധ മണ്ഡലങ്ങളില്‍ മുഴങ്ങിയത് അരവിന്ദന്റെ  മനസ്സിനെ പിടിച്ചുല്ലക്കുക തന്നെ ചെയ്തു.


 പറന്നുയര്‍ന്ന പ്രാവിന്റെ പൊടിപടലങ്ങളില്‍ മൂക്ക് വിടര്‍ത്തി മലിനമായ അന്തരീക്ഷത്തിന്റെ ജീവന്‍ തന്നിലേക്കാവാഹിച്ചു അരവിന്ദന്‍ ഉള്ളില്‍ തടഞ്ഞു വെച്ച വായു കണികകള്‍ അതി ശക്തിയായ് പുറത്തേക്കു തള്ളി.നിശബ്ദ മണ്ഡലങ്ങളെ പിടിച്ചുലച്ച ആ തുമ്മലുകളില്‍ ഒരു നിമിഷത്തെക്കെങ്കിലും അയാള്‍ അണ കെട്ടി വച്ചിരുന്ന ചിന്തകളെയെല്ലാം പുറത്തേക്കു തള്ളി വിട്ടു, പുറത്തെക്കൊലിച്ച ആ ജലധാരയില്‍ അപ്പോള്‍ ആദ്യമായ് അരവിന്ദന്‍ നിഗൂഡമായ ഒരു ആനന്ദം കണ്ടെത്തി..


" ഇന്ന് എനിക്കല്‍പ്പം നേരത്തെ പോണം "  പ്യൂണിന്റെ പഴകി തേഞ്ഞ വാക്കുകള്‍ക്കു മറുപടിയായ് തന്റെ ജോലികളില്‍ താന്‍ അതീവ ശ്രദ്ധാലുവാണ്‌ എന്ന് അയാളെ ബോധിപ്പിക്കുന്ന തരത്തില്‍ വ്യക്തമായും കേട്ട വാക്കുകള്‍ വിസ്മരിച്ചു കൊണ്ട്.


" എന്ത് ..? " മുഖം ഉയര്‍ത്താതെ തന്നെ അരവിന്ദന്‍ ചോദിച്ചു


" എനിക്കല്‍പ്പം നേരത്തെ പോണം " തന്റെ വാക്കുകളില്‍ തളം കെട്ടി നിന്ന നിസ്സന്‍ഗത  ഒഴിവാക്കികൊണ്ട് അല്പം ഉച്ചത്തില്‍ തന്നെ പ്യൂണ്‍ ആവര്‍ത്തിച്ചു .


" ഉം .."


എന്തിനു എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്ങിലും , തന്റെ നിശബ്ദതയുടെ വലയങ്ങളില്‍ മറ്റൊരാളും അതികപറ്റാവരുതെന്നു അരവിന്ദന് നിര്‍ബന്ധം ഉണ്ടായിരുന്നു.


പ്യൂണ്‍, മേശയില്‍ അലസമായി ചിതറി കിടന്ന കടലാസുകള്‍ പെറുക്കിയെടുത്തു ഒഴിഞ്ഞു കിടന്ന ചായ കപ്പുമായ് പുറത്തേക്കു പോയി. അലസമായി ചിതറിയ ആ കടലാസുകളിലേക്ക് അല്ലാതെ എന്തോ അരവിന്ദന് അയാളുടെ മുഖത്ത് നോക്കാന്‍ കഴ്ഞ്ഞില്ലാ.


രാവിലെ ഓഫീസിലേക്കുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ഭാര്യ കുടഞ്ഞിട്ടു പോയ ആവശ്യങ്ങളുടെ പട്ടികകള്‍ ഓര്‍ത്തെടുക്കാന്‍ അരവിന്ദന്‍ ആത്മാര്‍ത്തമായി തന്നെ പരിശ്രമിച്ചു കൊണ്ടിരിക്കെ, ജീവിതത്തില്‍ ഒരിക്കല്‍ പോലും അത്തരം പട്ടികകള്‍ പൂര്‍ത്തിയാക്കനായിട്ടില്ലെങ്കിലും വെറുതേ എന്നത്തെയും പോലെ അതിനെ ചുറ്റിപറ്റിയുള്ള ചിന്തകളില്‍ സ്വയം മുഴുകി അരവിന്ദന്‍ ഒരു പാതി മയക്കത്തിലെത്തി നിന്നു. കനം തൂങ്ങിയ കണ്പോളകള്‍ മുകളില്‍ പതിയെ കറങ്ങുന്ന ഫാന്‍ ലീഫുകള്‍ക്ക് ലംബമായ് കണ്ണുകള്‍  ക്രമീകരിച്ചുകൊണ്ട്‌ തന്‍റെ സ്നിഗ്ദ്ധധകളില്‍ ഒരു അപ്പൂപ്പന്‍ താടി പോലെ അയാള്‍ തലകള്‍ ചരിച്ചു വച്ചു.


ഇത്തരം നിശബ്ദമായ നിമിഷങ്ങളില്‍ തന്നെ നിരന്തരമായ്‌ വര്‍ത്തമാന സത്യങ്ങളിലെക്ക് വിളിച്ചുണര്‍ത്തുന്ന ദ്രവിച്ചു തുടങ്ങിയ ഫോണ്‍ റിസീവര്‍ അലസമായ് വിശ്രമിക്കട്ടെ എന്നതായിരുന്നു അരവിന്ദന്റെ മനസ്സിലപ്പോള്‍ ഏറ്റവും തീവ്രമായ ഏക  സ്വപ്നം. 

യാത്ര പറയാനെത്തിയ പ്യൂണ്‍ റൂമിലേക്ക് തലയിട്ട ശേഷം മനസ്സിലവശേഷിച്ച അവസാനത്തെ ഓഫീസ് വിഴുപ്പും റൂമിലേക്ക് വലിച്ചെറിഞ്ഞു യാത്രയായ് എന്നത് നിറം മങ്ങിയ ഒരു ചിത്രമായ്‌  ഒട്ടും വ്യക്തമാവാതെ അരവിന്ദന്‍ കണ്ടു. 

പാതി മയക്കത്തില്‍ ചിന്തകളുടെ സ്വര്‍ഗകവാടങ്ങള്‍ അരവിന്ദന്റെ മുന്പില്‍ തുറന്നു കിടന്നു ,  മനസ്സിനപ്പോള്‍    മുകളില്‍ പതിയെ കറങ്ങുന്ന ഫാനിനെക്കാള്‍  വേഗമുണ്ടായിരുനു. അലസമായ് പറന്നുയര്‍ന്ന അമ്പലപ്രാവ് അപ്പോഴും ഇരിക്കാനാവാതേ മുകളില്‍  വട്ടമിട്ടു. അപ്പോള്‍ ഇത്തരം ആവര്‍ത്തനങ്ങളില്‍ അരവിന്ദന്‍ സൃഷ്ടിക്കുന്ന കൊച്ചു സ്വര്‍ഗങ്ങളില്‍ പതിവ് വിരുന്നുകാരെല്ലാം   വരിവരിയായ് ആഗാതരാവാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കായിരുന്നു ....

Monday, July 23, 2012

ബാക്ക് മെമ്മറീസ്



  ---- ഭാഗം ഒന്ന് ---- 



 എന്ത് ഉടായിപ്പ് എഴുതിയാലും ആരെങ്കിലും ഒക്കെ വായിച്ചോളും എന്ന അമിതമായ ആത്മവിശ്വാസം കൊണ്ട് മാത്രമല്ലാട്ടോ ഞാന്‍ ഇങ്ങനെ അറ്റെമ്പ്ടിനു മുതിരുന്നതു. എല്ലാം ഉണ്ടായ സംഭവങ്ങള്‍ തന്നെ.  എന്നാലും  സംഭവങ്ങളുടെ ഒരു ഒരിജിനാലിട്ടിക്ക് വേണ്ടി പല അണ്‍പാര്‍ലമെന്റ്രി പദങ്ങളും  ഉപയോഗിക്കുന്നുണ്ട് ,ഒരു കൊഴുപ്പിനു വേണ്ടി ലേശം അതിശയോക്തിയും...

എന്‍റെ ഭാഗ്യം കൊണ്ടും ആ കോളേജിന്റെ നിര്‍ഭാഗ്യം കൊണ്ടും ആണ് വീടിന്റെ അടുത്തുള്ള സര്‍ക്കാര്‍ കോളേജില്‍ തന്നെ എനിക്ക് പ്രീ ഡിഗ്രിക്ക്  അഡ്മിഷന്‍ കിട്ടിയത്. എന്തായാലും ഒരു മഹാന്റെ പേരിലുള്ള ആ കലാലയത്തില്‍ രണ്ടു കൊല്ലം ചുമ്മാ തെണ്ടി നടക്കാന്‍  ഒരു അവസരം കിട്ടി എന്ന് പറയുന്നതാവും ശെരി... ക്ലാസില്‍ കയറുക എന്നത് ഒരു  വിപ്ലവകാരിക്ക് ചേര്‍ന്നതല്ല എന്നാ ആശയപരമായ ഒരു ആത്മ സംഘര്‍ഷം  കൊണ്ട് അതിനു ഒരിക്കലും മുതിര്‍ന്നില്ല.... അതുകൊണ്ട് തന്നെ ഒരു നാരീ  മണികളെയും സുഹൃത്തായും കാമുകിയായും കിട്ടീലാ,  ഡിഗ്രിക്ക് കാശ് കൊടുത്തു പഠിക്കാനുള്ള യോഗവും ഉണ്ടായി . എന്നാലും ഡിഗ്രി എക്സാം അവിടെ തന്നെ എഴുതാനുള്ള മഹാ ഭാഗ്യവും വീണ്ടും തേടി എത്തി.... 

അങ്ങിനെ ഫൈനല്‍ ഇയര്‍ ഡിഗ്രി എക്സാം തകര്‍ത്തു നടന്നു കൊണ്ടിരിക്കുന്ന ഒരു ദിവസം, സൂഷ്മ സാമ്പത്തിക ശാസ്ത്രം എക്സാം നടന്നു കൊണ്ടിരിക്കുന്നു..... ഏകദേശം രണ്ടര മണികൂര്‍ കഴിഞ്ഞു പേപ്പറില്‍ എന്‍റെ എല്ല്ലാ കലാപരിപാടികളും അവസ്സനിപ്പിച്ചുകൊണ്ട്‌    സപ്ലൈ  കര്‍വും ഡിമാണ്ട് കര്‍വും കൂട്ടിമുട്ടിയ ഒരു പ്രത്യേക പോയിന്റില്‍ ഇരുന്നു കൊണ്ട് തോട്ടപ്പരുത്തെ റോയില്‍ ഇരിക്കുന്ന ഉണ്ടാക്കണ്ണി ധാവണിക്കാരിയെ നോക്കി കൊണ്ട് ഇന്ത്യയുടെ ഭാവി എങ്ങനെ സുരക്ഷിതമാക്കാം എന്ന് ചിന്തിച്ചു കൊണ്ടിരിക്കെ ഒരു അശരീരി...!!

"ഡാ സജി .."
സത്യത്തില്‍ പ്രാന്ജ്യെട്ടന്‍ പുണ്യാളനെ കണ്ടു നെജ്ട്ട്യ പോലെ ഒരു ഞെട്ട് ഞാനും ഞെട്ടി.... ഞാന്‍ പാപം ഒന്നും ചെയ്തില്ലാല്ലോ കര്‍ത്താവേ എന്നോര്‍ത്ത് കൊണ്ട് ആദ്യം മുകളിലേക്കും പിന്നെ ജനലിലെക്കും ഒരു നോട്ടം നോക്കി.... 

ജനലില്‍ കമ്പിയില്‍ വവ്വാല് പോലെ  തൂങ്ങി 'നമ്പോലന്‍ ' ( ആ കോളേജില്‍ എവിടെയും എപ്പോഴും കയറാന്‍ തനിക്കു കാപാസിടി ഉണ്ട് എന്ന്  തെളിയിച്ചു കൊണ്ട് അവന്‍ എന്നെ ധീരമായ് വെല്ലു വിളിച്ചു , 12 വയസ്സ് പ്രായം ഉള്ളൂ എങ്കിലും ഒരു തമാശക്ക് പോലും ഇത് വരെ എന്നെ ചേട്ടാ എന്ന് വിളിച്ചിട്ടില്ല അത്രക്ക് ഗുരുത്വം ഉള്ളവനാ..... ബാലമംഗളത്തിലെ നമ്പോലന്റെ സെയിം  സ്ടഫ്ഫ്‌..., അച്ഛനും അമ്മകും പോലും ഒറിജിനല്‍ പേര് ആലോജിചിട്ടെ പറയാന്‍ പറ്റു. പിന്നെ കോളേജിലെ പല ബാക്ക് സ്റൊരീസിലേം  ഹംസം അവനായത് കൊണ്ട് അതിന്റെ ടിപ്സും തേടി വന്നതായിരുന്നു .... പണി കിട്ടിയത് നമുക്കും)

" എന്ത്രാ...." ദെ കിടക്കുന്നു അവന്റെ മാസ്റ്റര്‍പീസ്‌ .... 

അവന്റെ ആ 1000 1500 വാട്ട് മാസ്റ്റര്‍പീസില്‍ എന്‍റെ കണ്ട്രോള്‍ പോയി ....

നിശബ്ദമായ ഹാളിന്റെ ടെക്കോറം  ഞാന്‍ പൊട്ടിച്ചു, ഒരു ഒന്ന് ഒന്നര ചിരി ഞാനും ചരിച്ചു.... 

അപ്പോള്‍ പതിമൂന്നാമത്തെ പേപ്പര്‍ വാങ്ങി തകര്ത്തെഴുതിയ ഉണ്ടാക്കന്നി ലാദന്‍  ബുഷിനെ നോക്കുന്ന പോലെ ഒരു നോട്ടം ന്റെ നേരെ പായിച്ചു  ... ഒരു ആശ്വാസത്തിന് വേണ്ടി അപ്പുറത്തിരുന്ന രഞ്ജിത്തിനെ ഒന്ന് പാളി നോക്കി. അവനാണെങ്കില്‍ മുട്ടന്‍ കലിപ്പ്. അതുവരെയും ധാവണിക്കുള്ളില്‍  സ്കെച്ചിട്ട ഉണ്ടാക്കണ്ണിയുടെ  പോര്‍ഷ്യന്‍സ് മിസ്സ്‌ ആയ വിഷമം അവനു..... ഇറങ്ങെടാ കാണിച്ചു തരാം എന്നാ ഭാവം അവനും ,  സ്കൂട്ടായേക്കാം എന്നുറപ്പിച്ചു പേപ്പര്‍ തുന്നി കെട്ടി അപ്പോള്‍ ബേബി മിസ്സ്‌  വന്നു 

"എന്താടാ ഇത്..?" എന്ന് ഒരു കമന്റും..

പിന്നെ ഒരു നിമിഷം പോലും പാഴാക്കിയില്ല, നമ്പോലന്‍ ആയിരുന്നു ടാര്‍ജെറ്റ്‌ . ചാടി ഇറങ്ങി നോക്കീപ്പോ ടിയാന്‍ 150 അടി മുന്നില്‍ പിന്നെ ഇന്ജോടിഞ്ഞു പോരാട്ടം... ദൂരം 10  അടി ആയി കുറച്ചുവെങ്കിലും അവന്റെ ടാര്‍സനെ തോല്‍പ്പിക്കുന്ന സ്കൈ ടയവില്‍ ഞാന്‍ തോറ്റു. അതിസാഹസികമായി അവന്‍ ഒരു വള്ളിയില്‍ തൂങ്ങി മരകൊമ്പില്‍ ചവിട്ടി റോട്ടിലേക്ക്.... ആ സീന്‍ അങ്ങിനെ കഴിഞ്ഞു. 


പിന്നെ ഇതിന്റെ രണ്ടാം ഭാഗം വന്നത് 13 പേപ്പേര്‍ എഴുതി തള്ളിയ സുന്ദരി സപ്പ്ളി എഴുതാന്‍ വന്നപ്പോഴാ... ബസ്‌ സ്റ്റോപ്പില്‍ ഞാന്‍ അമ്മാവന്‍ , അനി, രാജേഷ്‌, ചെതലന്‍............ ഇത്രയും പേര്‍ ........  ഞാന്‍ ആണെങ്കില്‍ തട്ടി  മുട്ടി ജയിച്ചു ചുളുവില്‍ പീ ജിക്ക് ചേര്‍ന്ന് കളിച്ചു നടക്കുന്ന ടൈം. ലോകം അവസാനിച്ചാലും  ഉച്ചക്ക് 2 മുതല്‍  4  വരെ കോളേജിന്റെ പടിക്കല്‍ ബസ്‌ സ്റ്റോപ്പില്‍ ഹാജര്‍ .. 


ആ കോളേജിനെ ചുറ്റി പറ്റിയാണ്  ഒരു തലമുറയുടെ യുവത്വം വസന്തങ്ങള്‍ വിരിയിക്കുന്നത് .....  അവിടെ പുതിയ ബാച്  ക്ലാസ് തുടങ്ങുന്ന സമയത്ത്  ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇറച്ചി കോഴി കടക്കാരന്റെ മൈന്‍ഡ് ആണ്...കൂട്ടില്‍ കയറി കോഴികളെ ഓടിക്കുന്ന പോലെ  എല്ലാവര്ക്കും ഒരു തരം വെപ്രാളം ആണ്. ഒരാഴ്ചക്കുള്ളില്‍  ആര്‍ക്കു ആര് എന്നാ കാര്യത്തില്‍  തീരുമാനം ആവും... പിന്നെ ഒടുക്കത്തെ പ്രണയമാണ് ചിലത് ഒരു വര്‍ഷം ചിലത് രണ്ടു മൂന്നു അങ്ങിനെ, മറ്റു ചിലത് ചിലപ്പോള്‍ മണിക്കൂറുകള്‍ മാത്രം.... .ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ കാമുകിമാരെ പരസ്പരം കൈമാറാറുമുണ്ട് , ബട്ട് ഓണ്‍  വണ്‍ കണ്ടീഷന്‍ ബാര്‍ട്ടെര്‍ സിസ്ടം കൃത്യമായും പാലിച്ചിരിക്കണം.   ചിലത് വിജയത്തിന്റെ ഏതാണ്ട് ഒരു മില്ലിമീറ്റര്‍ വരെ അടുത്തെത്തിയെങ്കിലും  ദൈവത്തിന്റെ കൃപ കൊണ്ട് ഇന്നുവരെ ഒരെണ്ണം പോലും പൂവണിഞ്ഞിട്ടില്ല എന്നാ മഹാഭാഗ്യവും ഉണ്ട്.... തുറന്നു പറയാലോ ഒന്ന് രണ്ടെണ്ണം ഞാനും ട്രൈ ചെയ്തു , വളരെ ദയനീയമായി പരാജയപ്പെടുകയും ചെയ്തു..... അങ്ങിനെ ഞാനും ഞങ്ങളുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതില്‍ പാര്‍ട്ടിസിപ്പന്റായി.....  എങ്കിലും ഒരാള്‍ പോലും തളരാതെ കൃത്യമായ് ഇത് തുടര്‍ന്നു കൊണ്ടിരുന്നു. രണ്ടു പതിറ്റാണ്ട് നീളുന്ന സ്തുത്യര്‍ഹമായ സേവനം.

ഈ സേവനത്തിന്റെ ഭാഗമായ  സര്‍വീസ്സില്‍  ബസ്‌ സ്റ്റോപ്പില്‍ ഇരിക്കുമ്പോഴാണ് സപ്പ്ളി സുന്ദരിയുടെ വരവ്. അവളാണെങ്കില്‍  എന്നെ കലിച്ചു ഒരു നോട്ടം , ഇവള്‍ അപ്പോള്‍ എന്ത് മങ്ങാത്തൊലിയാ എഴുതി കൂട്ടിയിരുന്നെ എന്ന് ആലോചിച്ചു കൊണ്ട് പണി അനിയുടെ തലയില്‍ വച്ച് കൊടുത്തു.

" ഡാ നീ എന്താടാ ആ കുട്ട്യോട് കാട്യെ..?" ഞാന്‍ മെല്ലെ വലിഞ്ഞു 
"ഞാന്‍ ഒന്നും ചെയ്തിലാ..." അനിയുടെ പ്രസ്താവന 
"പോടാ അവിടന്ന് , നീ തന്യാ ..." അമ്മാവന്‍ വിട്ടുകൊടുത്തില്ലാ 
" അത് എന്‍റെ പഴയ ഒരു ചെടിയാടാ , ഞാന്‍ പണ്ട് കുറച്ചു വെള്ളം ഒഴിച്ചതാ അതിന്റെ കലിപ്പാ അവള്‍ക്കു " ചെതലന്‍ ഏറ്റെടുത്തു, ചെതലന്‍ അങ്ങിനെയാ ഏതു പെണ്‍വിഷയവും ഏറ്റെടുക്കും..
ഞാന്‍ ദയനീയമായി ചെതലനെ നോക്കി...  ഒരു രണ്ടിച്ചു പൊക്കത്തില്‍ ചെതലന്റെ ക്ലൈമാക്സ് ഡയലോഗും ....
"അവള്‍ടെ  കഴുത്തില്‍ ഒരു മറുകുണ്ട്, അത് കാണണം അളിയാ.." എനിക്കപ്പോള്‍ അവനെ കൊന്നാലോ എന്ന്‍ വരെ തോന്നി...... 

ഇനിയാണ് ഞാന്‍ സംഭവത്തിലേക്ക്  വരുന്നത് , ജിബീടെ ബാങ്ങ്ലൂരില്‍ നിന്നു ഇറങ്ങിയതിന്റെ ട്രീറ്റ്...... അപ്പുട്ടന്‍ ചേട്ടന്റെ കറികളും ഫുള്‍ കള്ളും, കലാപരിപാടി  കഴിഞ്ഞു കാക്കുവും ഞാനും ജിബിയും  ബൈക്കില്‍ ഒഴുകി വരുകയായിരുന്നു, ജിബി ലോറി ഡ്രൈവര്‍ അല്ല  സ്രാന്ക് ആണോ എന്ന്‍ ഞാനും കാക്കുവും സംശയിച്ചു പോകുന്ന തരത്തില്‍ ജിബിയുടെ മാസ്മരിക പ്രകടനം..!!!  പെട്ടെന്ന് ബൈക്ക് സടെന്‍ ബ്രേക്ക് കോളേജിന്റെ പടിയില്‍ ....... 
വീടെത്തി എന്ന് കരുതിയ  കാക്കു, " അപ്പൊ അളിയാ വയ്കിട്ടു കാണാം"  എന്ന് പറഞ്ഞു  കോളേജിന്റെ ഉള്ളിലേക്ക് ചുവടു വച്ചു...

അവനെ പതുക്കെ വലിച്ചു സീന്‍ ഒന്ന് നോക്കി,  ചെറിയ ഒരു ആള്‍കൂട്ടം... 

വിച്ചന്‍ , കുട്ടാഷ് , സാഹിബ്  , രാജേഷ് , അമ്മാവന്‍ , സുനി വാവ  ഇത്രേം പേരും കുറച്ചു കോളേജു കുട്ടികളും അവര്‍ക്ക് മുന്പില്‍ നമ്മുടെ കഥാ നായകനും...

ഒരു അന്ജെ പത്ത് രയ്ന്ജില്‍ 85 അടുത്ത് വരുന്ന ഒരു കട്ട ചുള്ളന്‍, ചുള്ളന്റെ കയ്യില്‍ പനാമെറിന്റെ കുപ്പി ഒന്ന് പോട്ടിക്കാത്തത് ... എപ്പോ വേണമെങ്കിലും കുടിക്കും എന്ന തരത്തില്‍ വെല്ലുവിളിയും... സീന്‍ ഉഷാരായത്‌ കൊണ്ട് സജീവമായി രംഗത്തിറങ്ങി.... രാജേഷിനോട് ചുളുവില്‍ ചോദിച്ചു.... 

"എന്താ അളിയാ അവന്റെ പ്രശ്നം" 

രാജേഷ്‌ ചുരുക്കി മൊഴിഞ്ഞു, 
"സംഗതി മറ്റേതു തന്നെ... ലപ്പ്‌ ..." 

ശേഷം ഒരു ഷോര്‍ട്ട് വിവരണം 
"ഡാ നീ ആ റീന റോസില് ( ബസ്സ്‌ )  വരണ ക്ളിയോപാട്രേനെ അറിയില്ലേ " 

" ആ മൂന്നു പേരില്‍ പൊക്കം കൂടിയവള്‍ ആണോ " കാക്കുന്റെ കണ്ട്രോള്‍ തെറ്റി ....
" അതല്ലടാ വെരോരുത്തിയില്ലേ " കാക്കൂനു ആശ്വാസം 

രാജേഷ്‌  തുടര്‍ന്നു ..
" അവളെ ഇവന്‍ പ്രേമിച്ചു രണ്ടുപേരും മുട്ടന്‍ പ്രേമത്തിലായിരുന്നു , അവളുടെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു അവനെ ഈ ഗെടിക്ക്‌ കണ്ടൂടാ "
"സോഭാവികം " ഞാന്‍ പറഞ്ഞു 

" കഴിഞ്ഞ ആഴ്ച ഈ ചുള്ളന്‍ അവളെ അവന്റെ കൂടെ കണ്ടു , സ്പോട്ടില്ല് രണ്ടു ബൂസ്റ്റ്‌ ചുള്ളിക്കാ പൊട്ടിച്ചു , സംഭവം ഇവളുടെ വീട്ടില് അറീക്കും ചെയ്തു , ഇവര്‍ കല്യാണം സെറ്റ് ചെയ്തു വചെക്കായിരുന്നു . ചുള്ളി വീട്ടില്‍ ചെന്നപ്പോ നാലെണ്ണം അവിടന്നും കിട്ടി...... ചേട്ടന്‍ വീട്ടീന് ഗെറ്റ് ഔട്ടും  അടിച്ചു" 

" ഇനിയാണ് ട്വിസ്റ്റ്‌ " രാജേഷിനു ആവേശം കയറി 
"അത് കൊള്ളാലോ ." എനിക്കും ആവേശം വാനം മുട്ടി 
" ലവള് നേരെ ചെന്നത് മറ്റവന്റെ വീട്ടില്‍ , കണ്ണീരായപ്പോ  അവര്‍ നേരെ ചെന്നു റെജിസ്റെരും ചെയ്തു , ഇപ്പൊ അവള്‍ അവന്റെ വീട്ടിലാ. ഇവന്‍ ആണെങ്കില്‍ ഇപ്പൊ ചാവുംന്നു പറഞ്ഞു ഇവിടെ"  രാജേഷ്‌ ക്ലോസ് ചെയ്തു ......
"അപ്പൊ ഇവന്റെ ലപ്പ് വയിസ്റ്റ് , ഈ കുരുപ്പ്‌ വിഷം അടിക്കോടാ...? " എനിക്ക് ശെരിക്കും ത്രില്‍ ആയി... 

"അതിനു ലവള്‍ ഉള്ളിലുണ്ടോ .? " ഒരു സീന്‍ മിസ്സാവരുതെന്നു എല്ല്ലാവരും ആത്മാര്‍തമായ്‌ ആഗ്രഹിച്ചിരുന്നു...
" ഇപ്പൊ വരും വിളിക്കാന്‍  പോയിട്ടുണ്ട്  " ഒരക്ഷരം പോലും മിണ്ടാതിരുന്ന കുട്ടാഷിന്റെ മൊഴി. 

" ഈ പാനമര്‍ എങ്ങിന്യ സ്ട്രോങ്ങ്‌ ആണോ ..? " വിച്ചന്‍ സാഹിബിനോട് ചോദിച്ചു .. 
" ഏയ്‌ ഫ്യുരടാനാ സ്ട്രോങ്ങ്‌ " രണ്ടു അറ്റെമ്പ്റിനെ എക്സ്പീരിയന്‍സ് ഉള്ള സാഹിബ് പ്രസ്താവിച്ചു , എന്നിട്ട് വെള്ള കാജ ഷിപ്പ്  തീപ്പെട്ടി വച്ച്  കത്തിച്ചു രാജാവിന്റെ മകനിലെ വിന്‍സെന്റ് ഗോമസിനെ പോലെ  രണ്ടു പുക വളയമായ് വിട്ടു , എല്ലാവരും ആരാധനയോട് കൂടി സാഹിബിനെ നോക്കി . 

പ്രസ്തുത നടി സീനില്‍ എത്തി.
ഫ്ലാഷ് ബാക്ക് പ്രേമത്തിന്റെ ഹാങ്ങ്‌ ഓവര്‍ ഉണ്ടെങ്കിലും വല്യ പ്രശ്നമില്ലാത്ത രീതിയില്‍ പെര്‍ഫോം ചെയ്തു ..

" എന്നെ ഇനി കാണാന്‍ വരരുത് , എന്താന്നു വച്ചാ ചെയ്തോ " ചുള്ളി തിരിച്ചു പോയി , ഒരു ഷാജി കൈലാസ് ടയലോഗ്സ് പ്രതീക്ഷിച്ച എല്ലാവരുടെ മുഖത്തും നിരാശാ....

" എടീ .... നിന്നെ കാണിച്ചു തരാമെടീ... " ചുള്ളന്‍ 300 ടെസിമെല്‍ പവറില്‍  ഒരു അലാറം ഇട്ടു...

" ടാ വലിപ്പിക്കാതെ പോടാ " സീന്‍ മിസ്സ്‌ ആയ കലിപ്പില്‍ രാജേഷിന്റെ ഒരു ബുഷ്‌........,.........
" എന്‍റെ വിഷമം നിങ്ങള്‍ക്കറിയില്ല ചേട്ടന്മാരെ .." ചുള്ളന്റെ ദയനീയ സ്വരം, പനാമര്‍ കുപ്പി ഠിം.... 

" ഷെയ്.... നശിപ്പിച്ചു , ഇവനെ അതങ്ങ് കുടിപ്പിക്കണ്ടാതായിരുന്നു " വിച്ചന്‍ അരിശം കൊണ്ട് തുള്ളി 
" രണ്ടെണ്ണം കൊടുത്താലോ " എന്ന ജിബിയുടെ ആഹ്വാനത്തിന് എല്ലാവരും നിശബ്ദമായ് സമ്മതം മൂളി , സംഭവം മണത്ത ചുള്ളന്‍.... ഒരു മരണ കിണറു അഭ്യാസിയെ പോലെ RX 100 വീല്‍  ചെയ്തു ഒരു പാളല്‍/////.........

സീന്‍ ശുഭം, വരി വരിയായ് തരുണികള്‍ ഉള്ളീന്ന് ഒഴുകി തുടങ്ങി, ഇനിയെന്ത് എന്ന് ആരും  ചോതിക്കണ്ട കാര്യം ഇല്ലായിരുന്നു  
ബസ്‌ സ്ടോപ്പിലേക്ക് മാര്‍ച് ചെയ്യുന്നതിനടയില്‍ പറന്നു പോയ ചുള്ളന്റെ ബയ്കിന്റെ പുക കണ്ടു ഏക മെക്കാനിക് ആയ സുനി വാവയുടെ ഫുള്‍ സ്റ്റോപ്പ്‌ .

" 83 മോടെലാ എന്നാലും ഓയില്‍ പമ്പിംഗ് ഇത്തിരി കൂടുതലാ അതോണ്ടാ ഇത്ര പുക.."

അതിനു മറുപടി പറയാന്‍ ആര്‍ക്കും ടൈം ഉണ്ടായില്ല എല്ലാവരും ബസ് സ്ടോപ്പിലെക്ക് പായുകയായിരുന്നു... 


തുടരും.... 

Sunday, July 15, 2012

ജാലകം


വീശിയടിച്ച അപ്പൂപ്പന്‍ കാറ്റില്‍ ഇളകിയാടുന്ന കരിമ്പനകള്‍ക്കിടയില്‍ താന്‍ പേറുന്ന ഈ മരവിപ്പ് അലിയിച്ചു ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് അവള്‍ വീണ്ടും വീണ്ടും ആഗ്രഹിച്ചുകൊണ്ടിരിക്കെ രൌദ്ര ഭാവം പൂണ്ടെത്തിയ ഒരു കാറ്റ് അവളുടെ പ്രതീക്ഷകളുടെ  ജാലകം കൊട്ടിയടച്ചു. നേര്‍ത്ത വഴിക്കാഴ്ചകള്‍ തനിക്കന്യമാക്കിയ കാറ്റിനെ ശപിക്കാതെ തന്നെ തുരുമ്പിച്ച ആ ജനലഴികളില്‍ നിന്നും അവള്‍ കൈകള്‍ അടര്‍ത്തി മാറ്റി, ഹൃദയത്തിലെ തുരുമ്പുകളില്‍ വ്രണമായ് പൊട്ടിയൊലിച്ച ചിന്തകള്‍ക്ക് അപ്പോള്‍ കരിമ്പനകളില്‍ ഊളിയിടുന്ന കടവാവലുകളെക്കാള്‍  വേഗത ഉണ്ടായിരുന്നു. 

തന്റെ ജീര്‍ണ്ണതകളുടെ തകര്‍ന്ന അസ്ഥിഭാരവും പേറി ഒരു പക്ഷെ ഇന്നയാള്‍ വരില്ലായിരിക്കാം, പക്ഷെ താന്‍ അനുഭവിക്കുന്ന ഈ ഹൃദയ ഭാരം ഇന്നെങ്കിലും  ഇറക്കി വക്കണം....!!

വഴി തെറ്റി വന്ന ഒരു ക്ഷണിക്കപെടാത്ത  അതിഥി ആയിരുന്നു അയാള്‍ , തന്റെ ഏകാന്തതയുടെ തടവറകളില്‍ താന്‍ അനുഭവിക്കുന്ന  സ്വര്‍ഗങ്ങള്‍ എന്നില്‍ നിന്നും തട്ടിയെടുക്കാന്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ പ്രത്യക്ഷപെട്ടവന്‍.. ,  ഞാന്‍ എന്ന വ്യക്തിക്ക് മുന്നില്‍ കടന്നല്‍ കൂട്ടമായെത്തുന്ന സമൂഹത്തില്‍ അയാളെ മാത്രം വേര്‍തിരിച്ചു കാണാന്‍ കഴിഞ്ഞില്ലാ... 

ചിന്തകളെ എന്നിലേക്ക്  മാത്രം വലിച്ചടുപ്പിക്കാന്‍ ഞാന്‍ സൃഷ്ടിക്കുന്ന വളയങ്ങളില്‍ ഒരിക്കല്‍ പോലും അയാള്‍ പ്രവേശിച്ചിട്ടില്ല. എങ്കിലും പഴകിയ ഈ മട്ടുപ്പാവിന്റെ മരത്തില്‍ തീര്‍ത്ത പടികള്‍ അയാള്‍ ഒരിക്കലും ചവിട്ടതിരുന്നെങ്കില്‍ , ഈ തുരുമ്പിച്ച ജനലഴികല്‍ക്കുമപ്പുറം എനിക്ക് മാത്രമായ്‌ പൂക്കുന്ന ഗുല്‍മോഹറുകള്‍ എനിക്കൊരിക്കലും അന്യമാവില്ലാ..

വസന്തങ്ങള്‍ കൊഴിഞ്ഞു തീര്‍ന്ന ഒരു വേനല്‍കാല സന്ധ്യയില്‍ ഒരു സുഹൃത്ത്‌ പറഞ്ഞത് യാതൊരു കാരണവുമില്ലാതെ അപ്പോള്‍ അവള്‍ ഓര്‍ത്തു പോയി .

" സത്യത്തില്‍ ഇത് തന്നെയല്ലേ പ്രണയം..?"

അല്ല എന്നോ ആതെ എന്നോ ഉത്തരം പറയാന്‍ തോന്നിയില്ല , ഉയര്‍ന്നു പറക്കാന്‍ ശ്രമിക്കുന്ന രണ്ടു ചിത്ര ശലഭങ്ങള്‍ മാത്രമായിരുന്നു അപ്പോള്‍ മനസ്സ് നിറയെ. അന്നായിരുന്നു ആദ്യമായ് പ്രണയത്തെ പറ്റി ചിന്തിച്ചത് , പിന്നീടു പലപ്പോഴും ചിന്തകളില്‍  ഗുല്‍മോഹറുകള്‍ കാലം തെറ്റി പൂക്കുകയും , തേന്‍ കുടിക്കാനെത്തുന്ന കൊച്ചു കുരുവികള്‍ സ്വപ്നങ്ങളില്‍ വട്ടമിട്ടു പറക്കുകയും ചെയ്തു.

അങ്ങിനെ കാലം ഒച്ചിനെപോലെയും , സ്വപ്നങ്ങളുടെ ആകാശം കറുക്കുകയും വെളുക്കുകയും ചെയ്തു കൊണ്ടിരുന്ന ഒരു ദിവസം വെളിപാട് പോലെ ഒരു മുന്നറിയിപ്പും ഇല്ലാതെ ചിന്തകളുടെ സ്വച്ച മണ്ഡലങ്ങളില്‍ അയാളുടെ ഗന്ധം പറന്നെത്തി. 

'വിവാഹം കഴിക്കുക എന്നത് ജീവിതത്തില്‍ പരമമായ ലക്ഷ്യമാണെന്ന്  എല്ലാവരെയും പോലെ അയാളും വിശ്വസിക്കുന്നുണ്ടാവും , സ്വയം സൃഷ്ടിക്കുന്ന  മൂഡസ്വര്‍ഗങ്ങളില്‍ അയാളും ഒരു വിഡ്ഢിയുടെ വേഷം കേട്ടുന്നുണ്ടാവും' 
കാരണമൊന്നും ഇല്ലാതെ അവള്‍ക്കപ്പോള്‍ ചിരിക്കണമെന്ന് തോന്നി...

കഴിഞ്ഞ കുറച്ചു ദിനങ്ങള്‍ക്കുള്ളില്‍ എന്‍റെ സ്വപ്നങ്ങളുടെ തടവറകളുടെ  ഏകാന്തത ഒഴിവാക്കാന്‍ അയാള്‍ നടത്തിയ ശ്രമങ്ങളെയെല്ലാം ഫലപ്രധമായ് തന്നെ  തനിക്കു അതിജീവിക്കാന്‍ കഴിഞ്ഞു എന്നത് അവളെ അഭിമാനിപ്പിച്ചു. എങ്കിലും അയാള്‍ വരുമ്പോള്‍ പറയാനുള്ള ഉത്തരങ്ങളും , കാര്യങ്ങളും ഒന്നല്ല ഒരായിരം തവണ തിരിച്ചും മറിച്ചും മനസ്സിനെ പഠിപ്പിക്കുകയും ശീലിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നെങ്കിലും ..

ഒരു നിമിഷം പതറിപോയാല്‍......? അയാളില്‍ പ്രതീക്ഷയുടെ ഒരു നേര്‍ത്ത കണമെങ്കിലും ബാക്കി ആയാല്‍ ...? 
ഇല്ല ,,, അതനുവതിക്കരുത്.... ഇനിയൊരിക്കലും അയാള്‍ എന്നെ തേടി വരരുത് ..... !!

അയാള്‍ അലസമായ് എഴുതി ചുരുട്ടി എറിയുന്ന കടലാസ് കഷണങ്ങളില്‍ ഒന്നായ്‌ താന്‍ മാറിയിരുന്നെങ്കില്‍  എന്ന് നിഷ്കളങ്കമായ് തന്നെ അവള്‍ ആഗ്രഹിച്ചു... 

ഇടക്കെപ്പോഴോ എനിക്ക് സംസാരിക്കണം എന്നാ അയാളുടെ കുറിപ്പടിക്ക് പകരമായ് സംസാരിക്കാന്‍ തീരുമാനിച്ചതും , സംസാരത്തില്‍ രണ്ടു പേര്‍ക്കും ഒന്നും പരയാനില്ലെന്നറിഞ്ഞതും , ഇഴഞ്ഞു  നീങ്ങിയ കാലന്‍ സൂജികളില്‍ ആകെ കുറച്ചു  വാക്കുകള്‍ മാത്രം സംസാരിച്ചു അവസാനിപ്പിച്ചതും..... 

"മഴയേയും , കടലിനെയും ഞാനും സ്നേഹിക്കുന്നു " 

എന്ന അയാളുടെ വാക്കുകള്‍ ഒരു ഞെട്ടലയിരുന്നെങ്കിലും എന്‍റെ ലക്ഷ്യങ്ങളിലെക്കുള്ള യാത്രയില്‍ ഒരധികഭാരം പെറാന്‍ മറ്റൊരാള്‍ കൂടി വേണ്ട എന്ന മനസ്സില്‍ അരക്കിട്ടുറപ്പിച്ച തീരുമാനത്തില്‍ ഉറച്ചു നിന്നു .... 

നിലത്തു വീണു ചിതലരിച്ച അയാളുടെ കുറച്ചു വാക്കുകളില്‍..., 

 "ആദ്യമായ് നമ്മള്‍ കാണുമ്പോള്‍ മഴ പെയ്യും .." 

എന്നത്  ശെരി വക്കും തരത്തില്‍ അപ്പോള്‍ ആകാശത്ത് മേഘങ്ങള്‍ ഉരുണ്ടുകൂടി കൊണ്ടിരുന്നു

ചിന്തകളുടെ  മാനം കൂടുതല്‍ കറുപ്പിച്ചുകൊണ്ട്‌ താഴത്തെ തുളസി തറക്ക് സമീപം   കാര്‍ ഇരമ്പലോടെ വന്നു  നിന്നു.  ഒരു ഉള്‍ക്കിടിലതോടെ  അവള്‍ അടഞ്ഞ ജാലകത്തില്‍  നിന്നും മുഖം  തിരിച്ചു, മച്ചില്‍ നിന്നും തലയിട്ടു നോക്കിയ ഒരു പല്ലി തന്നെ മാത്രം ശ്രദ്ധിക്കുന്നു എന്നാ തോന്നല്‍ അവളുടെ മനസ്സിനെ കൂടുതല്‍ അസ്വസ്ഥമാക്കി. ഇളകിയാടുന്ന പെണ്ടുലങ്ങലോടോപ്പം അവളുടെ കണ്ണുകള്‍ ചലിച്ചുകൊണ്ടിരുന്നു. മിനിട്ടുകള്‍ക്കപ്പോള്‍ മണിക്കൂറുകലെക്കാള്‍ നീളമുണ്ടെന്നു അവള്‍ വിശസിച്ചു.....

ഘടികാര സൂചികള്‍ ചലിപ്പിച്ച നിശബ്ദതയെ നിശ്ചലമാക്കി കൊണ്ട്  പഴകിയ മരപ്പടികളില്‍ അയാളുടെ കാലുകളുടെ പതിഞ്ഞ ശബ്ദം അടുത്തുകൊണ്ടിരുന്നു, അപ്പോള്‍  കാറ്റിലാടുന്ന കരിമ്പനകളിലേക്ക് പറക്കാനെന്നോണം അവള്‍ ഭ്രാന്തമായ് ജാലക പാളികള്‍ തള്ളി  തുറന്നു.. ഹൃദയ മിടിപ്പുകല്‍ക്കൊപ്പം പതിഞ്ഞടുക്കുന്ന കാലടി ശബ്ദങ്ങള്‍ അവള്‍ എണ്ണി   തുടങ്ങി..

ഒന്ന് , രണ്ടു , മൂന്നു ......

മുകളിലപ്പോള്‍ വികൃതിയായ ഒരു കാര്‍മേഘശകലം ഏതു നിമിഷവും പോട്ടിയോലിച്ചലിഞ്ഞു ജലപുഷ്പമാവാന്‍ തയ്യാറെടുക്കുകയായിരുന്നു..... 

Wednesday, July 11, 2012

ശേഷം

ഒരു മഴക്കാറ്റ് വന്നെന്‍ ഹൃദയ പുഷ്പത്തിന്‍ 
രക്തവര്‍ണ്ണം അലിയിച്ച്ചെടുത്തെങ്കില്‍....,
ഒരു പാഴ്കിനാവായ് പൂത്തുലോഞ്ഞരാ
മാരിവില്ല് മായാതിരുന്നെങ്കില്‍ .....!!!

മേഘശകലങ്ങളില്‍ അഗ്നിചിറകുമായ് 
പറന്നു പറന്നു ഉയരാമായിരുന്നു ....... 
കുറിഞ്ഞികള്‍ പൂത്തൊരാ താഴ്വരയില്‍ 
സ്നേഹ ശലഭങ്ങളായ് അലിഞ്ഞില്ലാതാവാമായിരുന്നു....... 

Wednesday, April 25, 2012

സായാഹ്നം

അസ്തമയ സൂര്യന്‍ പടിയിറങ്ങുമ്പോള്‍ ചെരിഞ്ഞു പറക്കുന്ന കുറച്ചു കടല്‍കാക്കകള്‍ സൂര്യനെ തന്നെ ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് തോന്നുന്നവിധം അവര്‍ ഇരുവരുടെയും തലകള്‍ ചെറുതായി ചലിച്ചുകൊണ്ടിരുന്നു... ആളൊഴിഞ്ഞ തീരത്ത് മുന്പെന്‍ങ്ങുമില്ലത്തവിധം ഒരു മൂകത ഉള്ളത് സത്യം തന്നെ ആണെന്ന് കാരണം ഒന്നും ഇല്ലാതെ തന്നെ അവള്‍ വിശ്വസിച്ചു. ഇഴഞ്ഞു നീങ്ങുന്ന സൂജികളില്‍ വിരലില്‍ എണ്ണാവുന്ന വാക്കുകള്‍ മാത്രമാണ് കൊഴിഞ്ഞു വീണത് എന്ന് ഓര്‍മിച്ചു കൊണ്ട് നിരഞ്ജന്‍ ആയിരിക്കുന്ന അവസ്ഥയില്‍ ഇതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നിപര്‍വതമാനെന്നു ഉറപ്പിച്ചുകൊണ്ട്‌ അവള്‍ ചോദിച്ചു.

 " ഉം, ഇന്നെന്തു പറ്റി..? ഉപരിവിപ്ലവങ്ങളുടെ റാടിക്കലായ ചെയ്ന്ജ് നിന്നെ വല്ലതെ വെട്ടയാടുന്നുന്ടെന്നു തോന്നുന്നു..? "
 മനപൂര്‍വ്വമല്ലെങ്കിലും  അവള്‍ ചിരി അടക്കാന്‍ പാടുപെട്ടു.

 നിരന്ജനെ പറ്റി ഉള്ള തന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല എന്നുറപ്പിച്ചുകൊണ്ട് പാതി വിരിഞ്ഞ ചുണ്ടില്‍ അയാള്‍  വാക്കുകള്‍ക്കു വേണ്ടി തപ്പി..

 " നീ, നീ എപ്പോഴും മനസ്സ് തുറന്നു ചിരിക്കുന്നു..."

 ഇത് പറഞ്ഞതിന് ശേഷം നിരഞ്ജന്‍ അവളുടെ മുഖത്തേക്ക് നോക്കാതെ അസ്തമയ സൂര്യനിലേക്കു തല ചെരിക്കാന്‍ ഒരു ശ്രമം നടത്തി. കടന്നുപോയ നിമിഷങ്ങലെക്കാള്‍ ഭയാനകമായ തണുത്ത നിശബ്ദധയിലേക്ക് വീണ്ടും ഉള്‍വലിയാന്‍ നിരഞ്ജന്‍ തയ്യാറെടുക്കുന്നതിനു മുന്പേ അരുന്ധതി വീണ്ടും സംസാരിച്ചു...

 " സത്യത്തില്‍ നമ്മള്‍ പ്രണയിക്കുകയാണോ ..? അതോ പ്രണയത്തിലായിരുന്നോ..?"

 അലറിയടിച്ച ഒരു തിരമാലയുടെ ഗര്ജ്ജനത്തിനോപ്പം നിരഞ്ജന്റെ മനസ്സു വല്ലാതെ പിടഞ്ഞു, ഉത്തരം നല്‍കുന്നതിനു പകരം അവളുടെ കണ്ണുകളിലേക്കു നോക്കുകയും അവളുടെ കൈകളില്‍ പിടി അല്പം മുറുക്കുകയും ചെയ്തു.. 32 വര്‍ഷങ്ങളില്‍ ഈ ചോദ്യം എത്രയോ തവണ ആവര്‍ത്തിക്കപ്പെട്ടതാണെങ്കിലും ഒച്ചുകളെ പോലെ രണ്ടു പേരും ഉള്‍വലിഞ്ഞു.

 ഈ സമയം ചെറിയ കാറ്റില്‍ പാറി പരന്ന അവളുടെ മുടിയിഴകള്‍ക്കു എന്നത്തേയും പോലെ കാച്ചെണ്ണയുടെ സുഗന്ധം ഉണ്ടെന്നു നിരഞ്ജന്‍ തിരിച്ചറിഞ്ഞു.

" നിനക്കിപ്പോഴും എന്നെ മനസ്സിലാക്കാന്‍ കഴിയുന്നു, നീ മാത്രമേ......  "

വാക്കുകള്‍ മുഴുമിപ്പിക്കാതെ നിരഞ്ജന്‍ കടലിലേക്ക്‌ കണ്ണുകള്‍ പായിച്ചു , ആളൊഴിഞ്ഞ തീരത്ത് തികച്ചും ഒറ്റപെട്ട രണ്ടു ദ്വീപുകള്‍ മാത്രമാണ് തങ്ങളെന്ന് അരുന്ധതിക്ക് അപ്പോള്‍ തോന്നി, വാക്കുകള്‍ക്ക് കനം തൂങ്ങും എന്ന് ഉറപ്പായപ്പോള്‍ അവള്‍ വീണ്ടും സംസാരിച്ചു.

 "ടാ , നിനക്കൊര്‍മയുണ്ടോ കോളേജില്‍ പഠിക്കുമ്പോള്‍ വിപ്ലവം തലയ്ക്കു പിടിച്ചു നീ പറഞ്ഞു നടന്നിരുന്ന വാക്കുകള്‍"
 മറുപടി പ്രതീക്ഷിച്ചു അവള്‍ നിരന്ജനെ ചെരിഞ്ഞു നോക്കി, ഒരു കൊച്ചു കുട്ടിയെ പോലെ അയാള്‍ ആകാശത്തേക്ക് നോക്കി കണ്ണുകള്‍ അടച്ചു. അവള്‍ ചിരിച്ചു കൊണ്ട് തുടര്‍ന്നു..

" കുടുംബം എന്നത് മനുഷ്യന്‍ സ്വയം ഒരു പ്രഭാവ കേന്ദ്രത്തിലേക്ക് ഉള്‍വലിയാനുള്ള അടിസ്ഥാന കാരണമാണെന്നും, അവന്റെ സാമൂഹിക പ്രതിബദ്ധത നശിക്കുന്നതിനുള്ള ഏറ്റവും വലിയ പ്രേരക ശക്തി അതാണെന്നും, അത് ഫാസിസ്റ്റ് സങ്കല്പ്പമാനെന്നും, സ്വയം അടിമയാകുന്നതിനുള്ള ആദ്യ ചുവടു കല്യാണമാണെന്നും നീ പറയുമായിരുന്നു.."

 അല്പമെങ്കിലും നിരഞ്ജന്‍ ഭൂതകാലത്തില്‍ ഒരു യാത്ര നടത്തി എന്ന് അവള്‍ വിശ്വസിക്കാന്‍ പാകത്തില്‍ അവന്റെ മുഖത്തു ഒരു പിരിമുറുക്കം വന്നു.

 " നമ്മള്‍ അതിന്റെ പേരില്‍ ഒരുപാട് തര്‍ക്കിച്ചു, ഞാന്‍ സ്വപ്നങ്ങളില്‍ ജീവിക്കുന്നവളാണെന്നും ജീവിതത്തിലെ സ്വാതന്ത്ര്യം വലിച്ചെറിയാന്‍ വിധിക്കപെട്ട വളാണെന്നും നീ കളിയാക്കി........... എന്നിട്ടിപ്പോ ...? "
 അരുന്ധതി നെടുവീര്‍പ്പിടുകയും കിതക്കുകയും ചെയ്തു.

 മറുപടിക്ക് പകരം നിരഞ്ജന്‍ കയ്യിലുരുന്ന സിഗരട്ട് പാക്കെറ്റിലെ മുന്നറിയിപ്പുകള്‍ വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരുന്നു , താന്‍ അകപ്പെട്ടിരിക്കുന്ന ബന്ധനങ്ങളില്‍ തികച്ചും ഒറ്റപേട്ടിരിക്കുന്ന ഈ അവസ്ഥയില്‍ അവളോട് എന്ത് മറുപടി പറയണം എന്നത് നിരഞ്ഞ്ന്റെ മനസ്സില്‍ വലിയ ഒരു ചോദ്യം തന്നെ ആയിരുന്നു.

 ആവര്‍ത്തിക്കപെടുന്ന ഇത്തരം അവസ്ഥയിലെ മരവിപ്പ് തുടച്ചു മാറ്റുക താന്‍ തന്നെ ആണെന്ന് ഉറപ്പുള്ള അരുന്ധതി രണ്ടു മൂന്നു ദീര്‍ഘ നിശ്വാസങ്ങള്‍ക്ക് ശേഷം ചോദിച്ചു..

 " രേഖ ഇന്നലെയും വഴക്കുണ്ടാക്കിയോ..? "

 മറുപടിയായ് നിരഞ്ജന്‍ ചുണ്ടിന്റെ ഇടത്തേ കോണുകള്‍ അല്പം വക്രിച്ചു കൊണ്ട് മൂളി
 "ഉം ...."

 എന്നിട്ട് പറഞ്ഞു
 " നിനക്കറിയാലോ അവളുടെ സ്വഭാവം, ഇപ്പൊ അവള്‍ അത് കുട്ടികളിലേക്കും പകര്‍ന്നു കൊടുത്തു ....."

 അപ്പോള്‍ സൂര്യന്‍ ഏതാണ്ട് പൂര്‍ണ്ണമായും അസ്തമിച്ചു കഴിഞ്ഞിരുന്നു.

 "ഞാന്‍ തന്നെ ആവും വിഷയം അല്ലെ..? "
 തന്റെ ഇടതു വശത്തിരുന്ന കുട ബാഗില്‍ ആക്കുന്നതിനിടയില്‍ അരുന്ധതി ചോദിച്ചു..

 " നിനക്ക് അല്പം കൂടി കഴിഞ്ഞു പോയാല്‍ പോരെ, ഹോസ്റ്റല്‍ അടുത്തല്ലേ "
 ഇനി താന്‍ അനുഭവിക്കാന്‍ പോകുന്ന ഒറ്റപെടല്‍ ഒഴിവാക്കപെടാനാകാത്തതെങ്കിലും അല്പം കൂടി നീട്ടി കിട്ടണമെന്ന് അയാള്‍ ആഗ്രഹിച്ചിരുന്നു.

 " 8 മണി ആയാല്‍ പിന്നെ വാര്‍ഡന്‍ സമ്മതിക്കില്ലാ. പിന്നെ  ഇപ്പോ പോയ നിനക്ക് മെയില്‍ പിടിച്ചൂടെ .." അരുന്ധതി എഴുന്നേറ്റു, ഈ മഹാനഗരത്തില്‍ രണ്ടു സര്‍ക്കാര്‍ ആഫീസുകളില്‍ തങ്ങളുടെ ജീവിതം ആവര്‍ത്തനം മാത്രമാണെന്ന് അവള്‍ തിരിച്ചറിഞ്ഞിരുന്നു.

 " ഞാന്‍........."

കാറ്റിനൊപ്പം അവള്‍ തിരിഞ്ഞു നടന്നു, അതുവരെയും അടക്കി പിടിച്ച വിതുമ്പലുകള്‍ കണ്ണുനീര്‍ തുള്ളികളായ്  അവളുടെ  വെളുത്ത കോട്ടന്‍ സാരിയിലെ ഇളം പച്ച പൂവുകളില്‍ വീണു പരന്നു കൊണ്ടിരുന്നു.

 ഒരൊറ്റ നക്ഷത്രം പോലും ഇല്ലാതിരുന്ന ആകാശത്ത് നോക്കി മലര്‍ന്നു കിടന്ന നിരഞ്ജന്റെ മനസ്സു ഏറ്റവും നിസ്വാര്‍ഥമായ ആഗ്രഹത്തോടെ  മന്ത്രിച്ചു ..

 " മഴ പെയ്തിരുന്നെങ്കില്‍"

Tuesday, March 20, 2012

സമാന്തരം

മരവിച്ച അഗ്നിശലഭങ്ങളായ് നമ്മള്‍ ചിറകടിച്ചു,
സ്വപ്ന ശകലങ്ങള്‍ കൊളുത്തിയിട്ട വെള്ളിനൂലുകള്‍ ഇല്ലാതിരുന്നിട്ടും.

നേര്‍വരയില്‍ വ്യക്തമല്ലാത്ത രണ്ടു ബിന്ദുക്കള്‍,
അത് മാത്രമായിരുന്നു ലക്‌ഷ്യം...

പാതിവഴിയില്‍ തങ്ങി നിന്ന ശബ്ദത്തിനു
മരണത്തിന്റെ നനുത്ത മണം..

പ്രസവിക്കുക...!!
അക്ഷരങ്ങള്‍ ചതഞ്ഞരന്ജ് ഇല്ലാതാവട്ടെ,
നമുക്ക് സമാന്തരമായി തന്നെ ഒഴുകാം....